05:20 pm 21/08/2016
പട്യാല: ഹോസ്റ്റൽ നിഷേധിച്ചതിനെ തുടർന്ന് ദേശീയ കായിക താരം ആത്മഹത്യ ചെയ്തു. ഹാൻഡ്ബോൾ താരവും പഞ്ചാബ് ഖൽസാ കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിയുമായ പൂജ (20) ആണ് ആത്മഹത്യ ചെയ്തത്.
ഹോസ്റ്റൽ ഫീസും യാത്രാ ചെലവും തനിക്ക് വഹിക്കാനാവാത്തതിനാൽ ജീവിതം അവസാനിപ്പിക്കുകയാണെന്ന് പെൺകുട്ടി പ്രധാനമന്ത്രിക്ക് എഴുതിയ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. സൗജന്യ ഭക്ഷണവും ഹോസ്റ്റലും നൽകാമെന്ന് വാഗ്ദാനം നൽകിയാണ് കഴിഞ്ഞ വർഷം പൂജക്ക് കോളജിൽ പ്രവേശനം നൽകിയത്. എന്നാൽ, ഇൗ വർഷം മുതൽ സൗജന്യ ഹോസ്റ്റൽ താമസം നിഷേധിക്കുകയായിരുന്നു.
വീട്ടിൽ നിന്നും കോളജിലേക്ക് പോകാൻ ദിവസവും 120 രൂപ ചെലവാകുമെന്നാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്. പിതാവ് പച്ചക്കറി വ്യാപാരിയായതിനാൽ കുടുംബത്തിന് പൂജയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇക്കാരണത്താൽ കോളജിൽ പോകുന്നത് നിർത്താൻ പൂജ ആലോചിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.
അതേസമയം, പെൺകുട്ടിക്ക് കോളജിൽ പണം നൽകാതെ പ്രവേശനം നൽകിയിരുന്നെങ്കിലും സൗജന്യ ഹോസ്റ്റൽ സൗകര്യം വാഗ്ദാനം ചെയ്തിരുന്നില്ലെന്നാണ് അധികൃതരുടെ വാദം.