ഇന്ത്യയും അമേരിക്കയും സഹകരിച്ച് പ്രവർത്തിക്കും

10:09 am 27/6/2017

വാഷിംഗ്ടൺ: ആഗോളഭീകരതയെ ചെറുത്ത് തോൽപ്പിക്കാൻ ഇന്ത്യയും അമേരിക്കയും സഹകരിച്ച് പ്രവർത്തിക്കും. പ്രധാനമന്ത്രി നേരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇരു നേതാക്കളും ചർച്ചയുടെ വിവരങ്ങൾ വ്യക്തമാക്കിയത്.

ഭീകരവാദത്തെ തുടച്ചു നീക്കുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളിലും ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കുമെന്ന് മോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വിവിധ മേഖലകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. അത് ഭാവിയിൽ തുടരുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കും. അമേരിക്കൻ ഉത്പന്നങ്ങളും മറ്റും ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതിനുള്ള തടസങ്ങൾ നീക്കണമെന്നും വ്യാപാരക്കമ്മി കുറക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങൾ‌ പരിഗണിക്കും പ്രധാനമന്ത്രി പറഞ്ഞു.

സാങ്കേതിക മേഖയലുടെ വളർച്ച, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയവ ഇരുരാജ്യങ്ങളും തമ്മിലുള്ളസഹകരണം മെച്ചപ്പെടുന്നതിലൂടെ അനായാസമായി
സാധിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും, സമുദ്രവ്യാപാര മേഖലയിലെ സഹകരണം മെച്ചപ്പെടുത്തനുള്ള എല്ലാ നടപടികൾക്കും ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും മോദി അറിയിച്ചു. അഫ്ഗാൻ വിഷയവും തങ്ങൾ ചർച്ച ചെയ്തു. അഫ്ഗാനിലെ സുരക്ഷ സംബന്ധച്ച അമേരിക്കൻ നിലപാടുകൾക്ക് പിന്തുണ നൽകും മോദി പറഞ്ഞു.

തന്‍റെ അമേരിക്കൻ സന്ദർശനവും ചർച്ചകളും ഇന്ത്യ അമേരിക്ക ബന്ധത്തിലെ സുപ്രധാന ഏടായി നിലനിൽക്കുമെന്നും ട്രംപുമായുള്ള ചർച്ച എല്ലാതരത്തിലും ഗുണപരമായിരുന്നു എന്നും മോദി കൂട്ടിച്ചേർത്തു.

അതിവേഗം വളരുന്ന സാമ്പത്തിക മേഖലയാണ് ഇന്ത്യയുടേതെന്നു പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇന്ത്യയിൽ ജിഎസ്ടി നടപ്പാക്കാൻ പോകുന്നതിനെ സംബന്ധിച്ച് പരാമർശിച്ച ട്രംപ് അത്തരം നികുതി സംബന്ധമായ പരിഷ്കാരങ്ങൾ അമേരിക്കയിലും ഉടൻ ഉണ്ടാകുമെന്ന് അറിയിച്ചു. ഇരുരാജ്യങ്ങളും ഒരു പോലെ നേരിടുന്ന പ്രശ്നമാണ് ഭീകരവാദം ഭീകരവാദത്തെ ഉന്മൂലനം ചെയ്യുന്നതിന് ഒരുമിച്ച് പോരാടും ട്രംപ് പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം ഊഷ്മളമാക്കുന്നതിന് വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുംമെന്നും ട്രംപ് വ്യക്തമാക്കി.

ആഗോള സംരഭകത്വ പരിപാടികളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദി, തന്‍റെ മകൾ ഇവാൻകയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവാൻക ആ ക്ഷണം സ്വീകരിക്കുമെന്നാണ് വിശ്വാസമെന്നും ട്രംപ് കൂട്ടിച്ചേർത്തു. നേരത്തെ, വൈറ്റ്ഹൗസിലെത്തിയ പ്രധാനമന്ത്രിയെ ട്രംപും ഭാര്യ മെലാനിയയും ചേർന്ന്സ്വീകരിച്ചു. ട്രംപ് മോദി കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഇരുവരും സംബന്ധിച്ച പ്രതിനിധിതല ചർച്ചകളും നടന്നു.