(ജോസഫ് പടന്നമാക്കല്‍)
അമേരിക്കയുടെ അതിമനോഹരമായ സ്മാരകസൗധമേതെന്നു ചോദിച്ചാല്‍ അതിനൊരുത്തരമേയുള്ളൂ, അതേ, സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടി മാത്രം. ദേശീയ സ്നേഹത്തിന്റെ പ്രതീകമാണ് ആ സ്തൂപം. തലമുറകളുടെ ചരിത്രം അവള്‍ക്കു പറയാനുണ്ട്. എങ്കിലും അവളുടെ രൂപം എങ്ങനെ അമേരിക്കന്‍ തീരത്തു വന്നതെന്ന കഥ ചരിത്രം വിസ്മരിക്കുന്നു. പലര്‍ക്കും അവളുടെ കഥ അറിഞ്ഞുകൂടാ. സ്റ്റാച്ച്യൂ ഓഫ് ലിബേര്‍ട്ടിയെന്ന സ്തൂപത്തിനു രൂപകല്‍പ്പന ചെയ്തതും ഓളങ്ങളെയും തിരമാലകളെയും അടിയൊഴുക്കുകളെയും ഭീകര കൊടുംകാറ്റുകളെയും വകവെക്കാതെ ന്യൂയോര്‍ക്കിന്റെ തീരത്തു പ്രതിമ സ്ഥാപിക്കുകയും ചെയ്തത് ഫ്രഡറിക് അഗസ്റ്റ ബര്‍തോള്‍ഡിയെന്ന ശില്പിയായിരുന്നു. താജ്മഹല്‍ സ്ഥാപിച്ചത് ഷാജഹാനെന്നു എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അതിനുള്ളില്‍ പ്രവര്‍ത്തിച്ച ശില്പിയുടെ കഥ അജ്ഞാതമാണ്. സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടിയുടെ കഥയും ഏതാണ്ട് അതുപോലെ തന്നെ.
ബൃഹത്തായൊരു സ്തൂപസ്മാരകം അമേരിക്കയില്‍ പണിയണമെന്ന ആശയം ആദ്യമായി നിര്‍ദ്ദേശിച്ചത് 1865ല്‍ ഫ്രഞ്ചുകാരനും കവിയും നിയമജ്ഞനും എഴുത്തുകാരനുമായിരുന്ന എഡൗര്‍ഡ് ഡി ലബൗളയെ ആയിരുന്നു. ഒരു സാമൂഹിക പ്രവര്‍ത്തകനുംകൂടിയായിരുന്ന അദ്ദേഹം അടിമകളുടെ മോചനത്തിനായുള്ള പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. അത്തരമൊരു പ്രതിമയുണ്ടാക്കാന്‍ ഫ്രഡറിക് അഗസ്റ്റ ബര്‍തോള്‍ഡിയെന്ന ശില്പിയ്ക്ക് അധികാരവും നല്കി. 1876 അമേരിക്കന്‍ സ്വാതന്ത്ര്യദിനത്തില്‍ പ്രതിമയുടെ പണി പൂര്‍ത്തിയായി അനാച്ഛാദനം ചെയ്യണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. പുതിയതായി ഉദയം ചെയ്ത ‘സ്റ്റാച്ച്യു ഓഫ് ലിബര്‍ട്ടി’ ‘നിത്യവും സ്വാതന്ത്യ്രത്തിന്റെ മൂര്‍ത്തിമദ്ഭാവമായി ലോകത്തിനു വഴികാട്ടിയായി വെളിച്ചം വീശട്ടെയെന്നുള്ള’ തത്വവും ലിഖിതം ചെയ്തിരുന്നു. അമേരിക്കയിലെയും ഫ്രാന്‍സിലെയും ഉദാരമതികളായ അനേകരുടെ ഒത്തൊരുമിച്ചുള്ള പ്രയത്ന ഫലവും കൊണ്ടാണ് ഇങ്ങനെയൊരു സൗധം ഉയര്‍ത്താനും സാധിച്ചത്. ഫ്രാന്‍സില്‍ ശില്പിയായിരുന്ന ഫ്രഡറിക് അഗസ്റ്റ ബര്‍തോള്‍ഡി ഈ മഹാ സൗധത്തിന്റെ കോപ്പര്‍ ഫ്രേയും നിര്‍മ്മിക്കുന്നതിനായി അലക്സാണ്ടറെ ഗുസ്താവ് ഈഫല്‍ (Alexandre Gustave Eiffel)എന്ന എഞ്ചിനീയറെ അധികാരപ്പെടുത്തി.
1892ല്‍ സ്ഥാപിച്ച ഈ സ്മാരകം നാല്പതേക്കര് സ്ഥലത്ത് 305 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. അലങ്കാര മേലങ്കി ധരിച്ച ഒരു സ്ത്രീയുടെ രൂപമാണ് ഈ പ്രതിമ. ദീപം പിടിച്ചിരിക്കുന്ന ലിബ്രറ്റാസെന്ന റോമന്‍ ദേവതയോട് സാമ്യവുമുണ്ട്. അമേരിക്കന്‍ സ്വാതന്ത്ര്യ ദിനമായ 1776 ജൂലൈ നാലെന്നും മേലങ്കിയില്‍ ലിഖിതം ചെയ്തിട്ടുണ്ട്. അവളുടെ കാല്പാദങ്ങളില് അടിമത്വത്തിന്റെ മോചനം നേടിയ പ്രതീകമായി പൊട്ടിയ ഒരു ചങ്ങലയുമുണ്ട്. ഗ്രീസില്‍ നിന്നു വന്ന ഒരു കുടിയേറ്റക്കാരന് പറഞ്ഞത്, ” സ്വാതന്ത്ര്യത്തിന്റെ ചിന്ഹമായ ആ പ്രതിമയെ ഞാന്‍ കണ്ടു. എന്നോടായി ഞാന്‍ പറഞ്ഞു, സ്ത്രീയെ നീ സുന്ദരിയാകുന്നു. കൈകള്‍ സ്വാഗതാര്‍ഹമായി വിടര്‍ത്തികൊണ്ട് വിദൂരദേശങ്ങളില്നിന്നു വരുന്ന വിദേശികളെയും നീ സ്വീകരിക്കുന്നു. ഈ രാജ്യത്തിനുവേണ്ടി ഞാനൊരു മുതലെന്നു തെളിയിക്കാന്‍ എനിക്കും അവസരങ്ങള്‍ തരൂ. അമേരിക്കായെന്ന ഈ സ്വപ്ന ഭൂമിയില്‍ ഞാനും കര്‍മ്മോന്മുഖനായി പവിത്രമായ ഈ മണ്ണിന്റെ ആത്മാവിനെ തേടട്ടെ. അനുഗ്രഹിച്ചാലും. എന്നുമെന്നും നീയാകുന്ന സ്വാതന്ത്ര്യത്തിന്റെ ഈ പ്രതിമ എന്റെയും മനസിന്റെ പ്രതിബിംബമായിരുന്നു.”
കഴിഞ്ഞ നൂറ്റിമുപ്പതു വര്‍ഷങ്ങളില്‍പ്പരമായി സ്റ്റാച്ച്യു ഓഫ് ലിബര്‍ട്ടിയെന്ന സ്തൂപം സ്വാതന്ത്ര്യത്തിന്റെ ദീപവും കൈകളില്‍ വഹിച്ചുകൊണ്ട് അനേകായിരം സഞ്ചാരികളെ ദിനംപ്രതി സ്വാഗതം ചെയ്യുന്നതായി കാണാം. അണയാത്ത തേജസുമായി ഒരു കൊച്ചുതുരുത്തില്‍ സ്ഥിതിചെയ്യുന്ന സ്ത്രീയുടെ രൂപമുള്ള ഭീമാകാരമായ ഈ പ്രതിമയുടെ മുമ്പില്‍ രാജാക്കന്മാരും ഭരണാധികാരികളും പ്രഭുക്കളും സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരും വന്നും പോയും വിസ്മയകരമായി നോക്കി നിന്നിട്ടുണ്ട്. സ്റ്റാച്ച്യു ഓഫ് ലിബര്‍ട്ടിയും അവള് വസിക്കുന്ന ദ്വീപും എന്നുമെന്നും മാറ്റത്തിന്റേതായ ഒരു ചരിത്ര മുഹൂര്‍ത്തമായിരുന്നു. അമേരിക്കയിലേക്ക് വരുന്ന കുടിയേറ്റക്കാരുടെ മുമ്പില്‍ അവള് പ്രഭാവവതിയായി പട്ടണത്തിനു ചുറ്റുമുള്ള സകലര്‍ക്കും കാണത്തക്ക വിധത്തില്‍ ഗാംഭീര്യത്തോടെ തലയുയര്‍ത്തി നില്ക്കുന്നതും കാണാം. വെട്ടിത്തിളങ്ങുന്ന ഗ്രാനേറ്റ്കൊണ്ടു പടുത്തുയര്‍ത്തിയ ഒരു പീഠത്തിലാണ് അവളെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അവളെങ്ങനെ ഈ കരയില്‍ വന്നെത്തിയതെന്നും അവളൊരു കാഴ്ചവസ്തുവായതും ചുരുക്കം പേര്‍ക്കേ അറിഞ്ഞുകൂടൂ.
ഈ സ്തൂപത്തിങ്കല്‍ പകിട്ടാര്‍ന്ന ഒരു കഥയുണ്ട്. ഗ്രീക്കിലെ റോഡെന്ന പട്ടണത്തിലുള്ള ദ്വീപിലെ സൂര്യദേവനായ ഹെലിയോസിന്റെ സ്തൂപം പോലെ, പൗരാണിക സംസ്കാരങ്ങളുടെ പ്രതീകമായ റോമന്‍ ദേവതകളെപ്പോലെ, സ്വാതന്ത്ര്യത്തിന്റെ പവിഴദ്വീപായ എല്ലീസ് ഐലന്‍ഡില്‍ കരയ്ക്കടുക്കുന്ന കുടിയേറ്റക്കാര്‍ക്കായി പ്രതീക്ഷകളും നല്‍കിക്കൊണ്ട് ആ ദേവത അവിടെ കാത്തു നില്ക്കുന്നു. അണയാത്ത സൗന്ദര്യം മുറ്റിനില്ക്കുന്ന അവള്‍ക്ക് തലമുറകളായുള്ള ഒരു കാത്തിരിപ്പിന്റെ ചരിത്രമുണ്ട്. വൈമാനിക യാത്രകളുടെ തുടക്കത്തോടെ കുടിയേറ്റക്കാരുടെ ആ ദേവതയോടുള്ള അഭിവാദന സാംസ്ക്കാരിക പാരമ്പര്യത്തിന് മങ്ങലേറ്റിട്ടുണ്ടെന്നുള്ളതും ഇന്നിന്റെ യാഥാര്‍ഥ്യമാണ്. എങ്കിലും ഓരോ കുടിയേറ്റ മനസിലും അവളിന്നും മൂര്‍ത്തികരണഭാവമായി നിത്യം വെട്ടി തിളങ്ങുന്നതും കാണാം.
സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടി ഫ്രാന്‍സില്‍നിന്നു അമേരിക്കയ്ക്ക് ലഭിച്ച സമ്മാനമെന്നു പലരും വിചാരിക്കുന്നു. എന്നാലത് ചരിത്രത്തില്‍ മായം ചേര്‍ത്തുകൊണ്ടുള്ള ഒരു അയഥാര്ഥ്യം മാത്രമാണ്. വാസ്തവത്തില്‍ ഈ പ്രതിമയും അതിന്റെ സ്ഥാപനവും ഫ്രഡറിക് അഗസ്റ്റ ബര്‍തോള്‍ഡിയെന്ന ഒരു സാധാരണ പ്രതിമ നിര്‍മ്മാതാവിന്റെ ചിന്തയില്‍നിന്നു വന്ന രൂപാശയമായിരുന്നു. അനുയോജ്യമായ ഒരു രാജ്യം തിരഞ്ഞെടുത്ത് ഒരു സ്ത്രീയുടെ രൂപത്തിലുള്ള പ്രതിമ നിര്‍മ്മിക്കാനാണ് അദ്ദേഹം പദ്ധതിയിട്ടത്. ഇതിനായി അമേരിക്കയിലെ ഉചിതമായ സ്ഥാനം കണ്ടുപിടിക്കുന്നതിനായി വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായി അദ്ദേഹത്തിന്റെ ഡയറിയിലും എഴുത്തുകുത്തിലും കാണുന്നു. അദ്ദേഹം നയാഗ്രാ വെള്ളച്ചാട്ടം മുതല്‍ വാഷിംഗ്ടണ്‍ ഡിസി, ഷിക്കാഗോ, ലോസ് ഏഞ്ചല്‍സ്, മുതലായ സ്ഥലങ്ങളില്‍ ആകര്‍ഷകമായ സ്ഥലം തേടി നടന്നു. തന്റെ സ്വപ്ന സാഷാത്ക്കരത്തിനായി ജനപിന്തുണയും ആഗ്രഹിച്ചു.
സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ധനം സമാഹരിക്കാന്‍ അദ്ദേഹം സമൂഹത്തിലെ ഉന്നതരായ പലരെയും സമീപിച്ചു. ഗവര്ണ്മെന്റിന്റെ ഭാഗത്തുനിന്നും സാമ്പത്തിക സഹായം ലഭിക്കാന്‍ സാധ്യതയില്ലായിരുന്നു. ടിക്കറ്റു വെച്ചുകൊണ്ട് മാന്ത്രികരുടെ ചില അത്ഭുത കാഴ്ചകളും കലാ സാംസ്ക്കാരിക പരിപാടികളും നടത്തി. സ്റ്റാച്ച്യൂവിന്റെ പദ്ധതികളും പ്ലാനും ജനങ്ങളെ അറിയിച്ചുകൊണ്ടിരുന്നു. പണസമ്പാദനത്തിനായുള്ള സുവനീറും വിറ്റുകൊണ്ടിരുന്നു. ഒരു ദേശീയലോട്ടറി നടത്താനുള്ള അനുവാദവും ഫ്രഞ്ചുസര്‍ക്കാരില്‍ നിന്നു ലഭിച്ചു. അവസാനം അമേരിക്കന്‍ പത്രാധിപരായ ജോസഫ് പുലിറ്റ്സറിനെ കണ്ടുമുട്ടി. ഈ പ്രതിമ പണിയാന്‍ ഒരു പെനി സംഭാവന തരുന്നവരുടെ പേരുപോലും പുലിറ്റ്സര്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ചു. അതുമൂലം പുലിറ്റ്സറിന്റെ പത്രത്തിന്റെ പ്രചരണവും വളരെ മടങ്ങു വര്‍ദ്ധിച്ചു. വായനക്കാര്‍ തങ്ങളുടെ പേര് പത്രത്തിലച്ചടിച്ചു വരുന്നത് കാണാനും കൗതുകമേറിക്കൊണ്ടു പത്രങ്ങള്‍ മേടിച്ചുകൊണ്ടിരുന്നു. സ്റ്റാച്ച്യൂവിനു പണമുണ്ടാക്കാന്‍ അതൊരു നല്ല മാര്‍ക്കറ്റിങ് തന്ത്രവൈദഗ്ദ്ധ്യവുമായിരുന്നു.
ആദ്യം ഈ സ്റ്റാച്ച്യൂ സൂയസ് കനാലിന്റെ തീരത്തു സ്ഥാപിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. അമേരിക്കയില്‍ ഈ സ്തൂപം സ്ഥാപിക്കാന്‍ അന്നു ബര്‍തോള്‍ഡിയ്ക്ക് ചിന്തകളുണ്ടായിരുന്നില്ല. യുവാവായിരുന്നപ്പോള്‍ തന്നെ അദ്ദേഹം സ്തൂപ സ്ഥാപനവുമായി ബന്ധപ്പെട്ട് ഈജിപ്റ്റ് സന്ദര്‍ശിച്ചു. മെഡിറ്ററേനിയനും റെഡ്സീയ്ക്കും മദ്ധ്യേ അനുയോജ്യമായ ഒരു സ്ഥലം നിര്‍ണ്ണയിക്കുകയും ചെയ്തു. 1867ല്‍ ഒരു ലോകമേള നടന്നപ്പോള്‍ ഈജിപ്റ്റിലെ ഒരു നേതാവായ ‘ഖേദിവയെ’ കണ്ടുമുട്ടി. പിരമിഡ് പോലെ വിസ്മയകരമായ ഒരു സ്തൂപം സ്ഥാപിക്കുന്ന ആഗ്രഹം പ്രകടിപ്പിച്ചു. സൂയസ് കനാലിന്റെ തീരത്ത് ദേവത പോലുള്ള ഒരു സ്ത്രീ കൈകളില്‍ ദീപവും പിടിച്ചുകൊണ്ടു അയഞ്ഞ വേഷത്തില്‍ നില്ക്കുന്ന രൂപം ഡിസൈന്‍ ചെയ്തത് ഖേദിവയെ കാണിച്ചു. ദൗര്‍ഭാഗ്യവശാല്‍ ഈജിപ്റ്റുമായി ഒരു സമ്മതപത്രത്തില്‍ ഒപ്പിടാന്‍ സാധിക്കാത്തതിനാല്‍ ഈ പദ്ധതിയുടെ നക്കലുമായി അദ്ദേഹം അമേരിക്കയിലേയ്ക്ക് യാത്ര തിരിച്ചു.
അമേരിക്കക്കാര്‍ക്ക് ബര്‍തോള്‍ഡിയുടെ സ്വപ്നത്തിലുള്ള ഈ പ്രതിമ സ്ഥാപിക്കുന്നതില്‍ വലിയ താത്പര്യമുണ്ടായിരുന്നില്ല. ആദ്യകാലങ്ങളില്‍ അമേരിക്കയില്‍നിന്നും കാര്യമായി സഹകരണമോ ധനശേഖരണമോ സാധിച്ചില്ല. പാരിസില്‍ സ്റ്റാച്ച്യൂവിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ പതിനഞ്ചു നീണ്ട വര്‍ഷത്തോളമെടുത്തു. അമേരിക്കക്കാര്‍ ഇത്തരം ഒരു പ്രതിമ സ്ഥാപിക്കാനുള്ള ആഗ്രഹങ്ങള്‍ പ്രകടിപ്പിക്കാനും വീണ്ടും കാലങ്ങളെടുത്തു. പ്രതിമയ്ക്കുവേണ്ടി നിര്‍മ്മിച്ച ദീപം ആദ്യം ഫിലാഡല്ഫിയായില് പ്രദര്‍ശിപ്പിച്ചു. അവിടെനിന്നു ജനങ്ങളുടെ നല്ല പിന്തുണ കിട്ടിയതുകൊണ്ട് സ്റ്റാച്ച്യൂ ഫിലാഡല്ഫിയായില് സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. തന്മൂലം സ്റ്റാച്ച്യൂവിന്റെ തല നിര്‍മ്മിക്കാനുള്ള പണം ശേഖരിക്കാനും സാധിച്ചു. ഫിലാഡല്‍ഫിയാക്കാരുടെ ഈ പ്രതിമയുടെ കലാനിര്‍മ്മാണത്തിനുള്ള ആവേശത്തില്‍ ബര്‍തോള്‍ഡി വളരെയധികം സന്തുഷ്ടനായിരുന്നു.
ഒരിക്കല്‍ സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടി ബോസ്റ്റണില്‍ സ്ഥാപിക്കാനുമൊരുങ്ങി. സ്റ്റാച്ച്യൂവിന്റെ പണി 1882ല്‍ പാരീസില്‍ മിക്കവാറും പൂര്‍ത്തിയാവുകയുമുണ്ടായി. ന്യൂയോര്‍ക്കില്‍ അതിനുള്ള ധന സമാഹരണം കാര്യമായി സമാഹരിക്കാന്‍ സാധിച്ചില്ല. അക്കാലത്ത് ബോസ്റ്റന്‍കാര്‍ സ്റ്റാച്ച്യൂ അവിടെ സ്ഥാപിക്കാനും ശ്രമം തുടങ്ങി. ന്യൂയോര്‍ക്കുകാര്‍ സ്റ്റാച്ച്യൂവിനു വേണ്ട പ്രോത്സാഹനം നല്കുന്നില്ലെന്നാരോപിച്ചുകൊണ്ട് അക്കാലങ്ങളില്‍ ന്യൂയോര്‍ക്ക് ടൈംസ് ഒരു മുഖപ്രസംഗമെഴുതിയിരുന്നു. സ്റ്റാച്ച്യൂ സ്ഥാപിച്ചാല്‍ ബോസ്റ്റന്റെ പുരോഗമനം അതുമൂലം നേടുമെന്നും കണക്കുകൂട്ടലുകളുണ്ടായിരുന്നു. ബോസ്റ്റന്റെ തീരദേശങ്ങളില്‍ പ്രതിമയുടെ സംയോജിപ്പിക്കാത്ത ഭാഗങ്ങള്‍ കൊണ്ടുവരാന്‍ ബുദ്ധിമുട്ടായതുകൊണ്ടു അവിടെ പ്രതിമ സ്ഥാപിക്കാമെന്നുള്ള പദ്ധതി നടന്നില്ല.
ന്യൂയോര്‍ക്ക് സിറ്റിയിലെ സെന്‍ട്രല്‍ പാര്‍ക്കും പ്രോസ്പ്പെറ്റ് പാര്‍ക്കും ഒരു പോലെ പ്രതിമ സ്ഥാപിക്കാന്‍ പരിഗണയുണ്ടായിരുന്നു. 1871ല്‍ ബര്‍തോള്‍ഡി ന്യൂയോര്‍ക്കിലെത്തിയപ്പോള്‍ അദ്ദേഹം ബ്രൂക്കിലിനിലുള്ള പുതിയ പാര്‍ക്കായ പ്രോസ്പ്പെറ്റും പുതിയതായി മന്‍ഹാട്ടനില്‍ പണിത സെന്‍ട്രല്‍ പാര്‍ക്കും പ്രതിമ സ്ഥാപിക്കാനായി പരിഗണനയിലെടുത്തിരുന്നു. ആദ്യം സ്റ്റാച്ച്യൂവും അതിനോടനുബന്ധിച്ചുകൊണ്ടു ഒരു ലൈറ്റ്ഹൗസും പണിയാനായിരുന്നു പദ്ധതിയിട്ടിരുന്നത്. അമേരിക്കയുടെ പതിനെട്ടാം പ്രസിഡന്റായ യുളീസിസ് ഗ്രാന്റ് പ്രതിമ സ്ഥാപിക്കാന്‍ അനുവാദം കൊടുത്തപ്പോള്‍ അതു ലൈറ്റ് ഹൗസായിരിക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. അക്കാലത്തെ എന്‍ജിനീയര്‍മാര്‍ക്ക് ലൈറ്റുകള്‍ കൊടുത്തുകൊണ്ടുള്ള ഭീമാകാരമായ ഈ പ്രതിമ പണിയാന്‍ സാധിച്ചില്ല. അത് ബര്‍തോള്‍ഡിയെ വ്യാകുലപ്പെടുത്തിയിരുന്നു. പിന്നീട് ലൈറ്റ് ഹൗസിനു അനുയോജ്യമായ സ്ഥലമല്ല അവിടമെന്നും മനസിലാക്കി. രാത്രികാലങ്ങളില്‍ പ്രതിമ കൂടുതല്‍ ദൃശ്യമാവുന്നതിനായി ശില്പിയായ ബര്‍തോള്‍ഡി പ്രതിമയൊന്നാകെ സ്വര്‍ണ്ണം പൂശണമെന്നും പദ്ധതിയിട്ടിരുന്നു. ന്യൂയോര്‍ക്ക് ഹാര്‍ബറില്‍ സ്ഥാപിച്ച പ്രതിമയെ സ്വര്‍ണ്ണം പൂശുന്നതിനു മില്ല്യന്‍ കണക്കിനനു ഭീമമായ തുക ചെലവുകള്‍ വരുന്നതിനാല്‍ അത്രയും വലിയൊരു തുക നല്കാന് ആരും തയാറായിരുന്നില്ല. അതുകൊണ്ടു അദ്ദേഹം അത്തരമൊരു പദ്ധതി ഉപേക്ഷിക്കുകയാണുണ്ടായത്.
പ്രതിമയില്‍ സംസാരിക്കുന്ന ഒരു സംവിധാനം സൃഷ്ടിക്കാന്‍ തോമസ് എഡിസണ് ആഗ്രഹിച്ചിരുന്നു. 1878ല്‍ എഡിസണ് ഫോണോഗ്രാഫ് പൊതുജനത്തിനായി അവതരിപ്പിച്ചു. പ്രതിമയ്ക്കുള്ളില് ഒരു മോണ്‍സ്റ്റര്‍ ഡിസ്ക് സംഘടിപ്പിച്ചുകൊണ്ടു മന്‍ഹാട്ടനിലുള്ളവര്‍ ശ്രവിക്കത്തക്കവിധം പ്രതിമയെക്കൊണ്ട് പ്രസംഗിപ്പിക്കുകയെന്നുള്ളതായിരുന്നു എഡിസന്റെ ഭാവനയിലുണ്ടായിരുന്നത്. ആരും അതിനു താല്പര്യം കാണിക്കാഞ്ഞതിനാല്‍ എഡിസന്റെ ചിന്തകള്‍ പ്രായോഗികമായില്ല.
1886ല്‍ ലിബര്‍ട്ടി ഐലന്‍ഡില്‍ പ്രതിമ അനാച്ഛാദനം ചെയ്ത വേളയില്‍ സഫറാഗെറ്റ്സ് എന്ന സ്ത്രീസംഘടനകളുടെ പ്രതിഷേധങ്ങളുമുണ്ടായിരുന്നു. സ്ത്രീകളുടെ വോട്ടവകാശം നേടുകയെന്നതായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം. അക്കാലത്തു മിക്ക സ്റ്റേറ്റുകളിലും സ്ത്രീകള്‍ക്ക് വോട്ടവകാശമുണ്ടായിരുന്നില്ല. പ്രതിമയുടെ അനാച്ഛാദന വേളയില്‍ സ്ത്രീകളായി ബര്‍തോള്‍ഡിയുടെ ഭാര്യയും ഫ്രഞ്ച് എന്‍ജിനീയറായ ഫെര്‍ഡിനാന്‍ഡ് ഡി ലാസപ്പോയുടെ പതിമൂന്നു വയസുകാരി മകളും മാത്രമേ സന്നിഹിതരായിരുന്നുള്ളൂ. സൂയസ് കനാല്‍ ഡിസൈന്‍ ചെയ്തതും ഈ ഫ്രഞ്ച് എഞ്ചിനീയറായിരുന്നു. സഫരാഗേറ്റുകള്‍ ഒരു ബോട്ടില്‍ ചുറ്റും യാത്ര ചെയ്തുകൊണ്ട് പ്രതിക്ഷേധ ശബ്ദം അന്നു മുഴക്കിക്കൊണ്ടുമിരുന്നു.
1956ല്‍ സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടി സ്ഥിതി ചെയ്യുന്ന ദ്വീപിനു ‘ലിബര്‍ട്ടി ഐലന്‍ഡെന്നു പേരു നല്കി. 1965 മെയ് പതിനൊന്നാം തിയതി എല്ലീസ് ദ്വീപും നാഷണല്‍ പാര്‍ക്കിനു കൈമാറുകയും ദേശീയ സ്മാരകമാക്കുകയും ചെയ്തു. 1982 ല്‍ സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടി നവീകരിക്കാനായി പ്രസിഡന്റ് റൊണാള്‍ഡ് റീഗന് െ്രെകസലര്‍ കോര്പ്പറേഷന് അധ്യക്ഷനായ ‘ലീലാക്കോക്കാ’ യെ ചുമതലപ്പെടുത്തി. എണ്‍പത്തിയേഴു മില്യന്‍ ഡോളര്‍ ശേഖരിച്ചുകൊണ്ട് പ്രതിമ നവീകരിക്കുകയും ചെയ്തു. ഫ്രാന്‍സില്‍നിന്നും അമേരിക്കയില്‍നിന്നും എന്‍ജിനീയര്‍മാര്‍ ഒത്തൊരുമിച്ചു കൂടിയാണ് ഇതിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയത്. തുരുമ്പു പിടിച്ച ഭാഗങ്ങള്‍ മാറ്റി സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പകരം മാറ്റി വെക്കുകയും ചെയ്തു. 1984ല്‍ പ്രതിമയ്ക്ക് ചുറ്റും താല്‍ക്കാലിക മഞ്ചങ്ങളുണ്ടാക്കി. പ്രതിമയുടെ ഉള്‍ഭാഗങ്ങളില്‍ പണികളും ആരംഭിച്ചു. തുരുമ്പു പിടിച്ച പുറംഭാഗങ്ങള്‍ നന്നാക്കുകയോ മാറ്റുകയോ ചെയ്തുകൊണ്ട് പെയിന്റടിച്ചു. പ്രതിമയുടെ കൈകളില്‍ പിടിച്ചിരുന്ന ദീപം ജീര്‍ണ്ണിച്ചു പോയതുകൊണ്ട് ആദ്യത്തെ പോലെ തന്നെ മറ്റൊന്നു പുനഃസ്ഥാപിക്കുകയും ചെയ്തു. അതിലെ കോപ്പര്‍കൊണ്ടുള്ള പുറംചട്ട മൊത്തമായി പെയിന്റ് ചെയ്യുകയും പഴുതുകള്‍ അടയ്ക്കുകയുമുണ്ടായി. 1986 ജൂലൈ അഞ്ചാംതീയതി നവീകരിച്ച സ്റ്റാച്ച്യൂ കാണാന്‍ പൊതുജനങ്ങള്‍ക്കു തുറന്നുകൊടുക്കയും പ്രതിമ നിര്‍മ്മിച്ച നൂറാം വര്‍ഷം ആഘോഷിക്കുകയുമുണ്ടായി. അമേരിക്കയിലെയും ഫ്രഞ്ചിലെയും എഞ്ചിനീയര്‍മാര്‍ ഒത്തൊരുമിച്ച് പ്രതിമയുടെ നേട്ടകോട്ടങ്ങള്‍ എന്തെല്ലാമെന്നും വിലയിരുത്തുകയും ചെയ്തു.
അടുത്ത കാലത്ത് ഡിസ്കവറി ചാനലില്‍ സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടിയില്‍ കാണുന്ന രൂപം പുരുഷനോ സ്ത്രീയോയെന്ന വിവാദമുണ്ടായിരുന്നു. സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടിയിലെ രൂപം ബര്‍തോള്‍ഡിയുടെ അമ്മയുടെ പ്രതിരൂപമെന്നായിരുന്നു വെപ്പ്. സമീപകാലത്തെ വാര്‍ത്തകളില്‍ ആ രൂപത്തിന്റെ പ്രതിച്ഛായ അദ്ദേഹത്തിന്റെ സഹോദരന്റേതെന്നും ചരിത്രകാര്‍ വിശ്വസിക്കുന്നു. വിവിധ ഫോട്ടോകളുടെ നിരീക്ഷണങ്ങളില്‍ക്കൂടി പ്രതിമയുടെ മുഖം സഹോദരന്റെ തന്നെയെന്ന നിഗമനവും ശക്തമായിട്ടുണ്ട്. ഫോക്സ് ന്യൂസിലെ യുവാവായ വാര്‍ത്താ ലേഖകന്‍ ‘പീറ്റര്‍ ഡൂസി’ ലിബര്‍ട്ടിയുടെ മുഖം പുരുഷന്റേതെന്നോ സ്ത്രീയുടേതെന്നോ ചോദ്യമായി വന്നപ്പോള്‍ അനേകരെ ആ വാര്‍ത്ത അതിശയിപ്പിച്ചിരുന്നു. ലിബര്‍ട്ടിയുടെ രൂപം പുരുഷനും സ്ത്രീയുമായി കൂടിയ ഭിന്നലിംഗമെന്നും അഭിപ്രായമുണ്ടായിരുന്നു. എന്തു തന്നെയെങ്കിലും ഈ പ്രതിമ അമേരിക്കയുടെ സ്വാതന്ത്യ്രത്തിന്റെ മൂര്‍ത്തിഭാവമായി നിത്യം ജനഹൃദയങ്ങളില്‍ കുടികൊള്ളുന്നു.
എമ്മാ ലാസറെന്ന കവിയുടെ കവിതാസമാഹാരത്തിലെ അവളെപ്പറ്റിയുള്ള ഹൃദയംഗമമായ വാക്കുകളും ശ്രദ്ധേയമാണ്. “സ്വാതന്ത്ര്യം തേടിവരുന്ന പുത്തനായ കുടിയേറ്റക്കാരായവരേ … പവിത്രമായ പാരമ്പര്യത്താല്‍ അധിഷ്ഠിതമായ നമ്മുടെ പുണ്യഭൂമിയെ ഇനിമേല്‍ പരിപാലിച്ചാലും. നീണ്ട ദിനങ്ങളോളം കടലും താണ്ടി നിങ്ങളിവിടെയെത്തി. നിശബ്ദതയുടെ ഈ ഏകാന്തതയില്‍ ഇന്നുമുതല്‍ നിങ്ങളുടെ കഷ്ടപ്പാടുകളും വേദനകളും എനിക്കു തരൂ. തണുപ്പുകൊണ്ടോ ഭയംകൊണ്ടോ ഇനിമേല്‍ വിറങ്ങലിക്കേണ്ടാ. തീവ്രാഭിലാഷങ്ങളുമായി വന്ന നിങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ വായൂ ശ്വസിച്ചാലും. ഭവനരഹിതരായും ദാരിദ്ര്യത്തിലും കാറ്റത്തും കൊടുങ്കാറ്റത്തും വന്നെത്തിയവരുമായ പ്രിയ കുടിയേറ്റക്കാരെ നിങ്ങളെന്റെ അഭിവാദനങ്ങള്‍ സ്വീകരിച്ചാലും. നിങ്ങള്‍ക്കു മുമ്പില്‍ തുറന്നിരിക്കുന്ന സുവര്‍ണ്ണ വാതിലുകള്‍ക്കൊപ്പം ഞാനെന്റെ ദീപത്തെ നിത്യവും പ്രകാശിപ്പിച്ചുകൊണ്ട് ഉയരങ്ങളിലുയര്‍ത്തട്ടെ.”