10:33 am 15/6/2017
ചിറ്റഗോംഗ്: ബംഗ്ലാദേശിൽ കനത്തമഴയും മണ്ണിടിച്ചിലുംമൂലം മരിച്ചവരുടെ എണ്ണം 152 ആയി ഉയർന്നു. രംഗമതി ഹിൽ ജില്ലയിൽ മാത്രം 105 പേർ മരിച്ചു. ഇവിടെ 20 സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായി. ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മഴക്കെടുതിയാണ് സംഭവിച്ചിരിക്കുന്നത്. സിൽഹറ്റിലും ചിറ്റഗോംഗിലും അടുത്ത 24 മണിക്കൂറിനകം കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെക്കുകിഴക്കൻ ബംഗ്ലദേശിനെയാണ് കാലവർഷം പ്രതികൂലമായി ബാധിച്ചത്. ഉരുൾപൊട്ടലിലാണ് കൂടുതൽ പേരും മരിച്ചതെന്ന് അധികൃതർ അറിയിച്ചു. കൂടുതൽപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടപ്പുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. കൂടുതൽ മൃതദേഹങ്ങൾ വെള്ളത്തിനടിയിൽ കണ്ടേക്കാമെന്നാണ് കരുതുന്നത്. മണ്ണിടിച്ചിലിൽ വീടുകൾ ഒലിച്ചുപോയി. കുട്ടികളടക്കം ഉറങ്ങിക്കിടന്നവർ മണ്ണിനടിയിലായി.