08:30 pm 21/10/2016
മുംബൈ: അതിവേഗ 4ജി ഡാറ്റയുമായി ഉപഭോക്താക്കളെ വിസ്മയിപ്പിച്ച റിലയൻസ് ജിയോക്ക് സ്പീഡ് കുറയുന്നതായി പരാതി. സ്പീഡ് ടെസറ്റ് ചെയ്യുന്ന ആപ്പ് ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് ഇൗ കാര്യം കണ്ടെത്തിത്. ഒകാല എന്ന കമ്പനി ഉണ്ടാക്കിയ ആപ്പ് വെച്ച് ടെസ്റ്റ് ചെയ്തപ്പോളാണ് ജിയോയുടെ സ്പീഡ് 11എം.ബി.പി.എസിൽ നിന്ന് 8എം. ബി.പി.എസായി കുറഞ്ഞതായി കണ്ടെത്തിയത്. 130 എം.ബി.പി.എസ് സ്പീഡ് വരെ നെറ്റ്വർക്കിൽ ലഭിക്കുമെന്നാണ് ജിയോ അവകാശപ്പെട്ടത്. എന്നാൽ ഇപ്പോഴുള്ള സ്പീഡ് അതിനടുത്തൊന്നും എത്തില്ല എന്നതാണ് സ്പീഡ് ടെസറ്റ് തെളിയിക്കുന്നത്.
എന്നാൽ ഇതിന് വിശദീകരണവുമായി ജിയോ രംഗത്തെത്തി. ഒരു ഉപഭോക്താവിന് ഒരു ദിവസം ഉപയോഗിക്കുവാൻ കഴിയുന്ന പരാമാധി ഡാറ്റയുടെ അളവ് 4ജി.ബിയാണ് അതിനപ്പുറം ഉപയോഗിക്കുകയാണെങ്കിൽ സ്പീഡ് 256കെ.ബി.പി.എസായി കുറയുമെന്ന് ജിയോ അധികൃതർ പറഞ്ഞു. എല്ലാ ഉപഭോക്താക്കൾക്കും ഇൻറർനെറ്റ് ഉപയോഗിക്കുന്നതിനുവേണ്ടിയാണ് ഇങ്ങനെ ഒരു നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നവർ മൂലം മറ്റുള്ളവർക്ക് പ്രശ്നങ്ങളുണ്ടാവാതിരിക്കാൻ വേണ്ടിയാണ് നിയന്ത്രണമെന്നും ജിയോ വക്താവ് പറഞ്ഞു.
അതേസമയം മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ഇപ്പോഴുള്ള ടെലികോം നിയമങ്ങൾ ലംഘിക്കുന്നില്ലെന്ന് ട്രായി വ്യക്തമാക്കി. മൂന്നുമാസങ്ങൾക്കുശേഷം റിലയൻസ് ജിയോ മറ്റു സർവീസ് പ്രൊവൈഡർമാരെ പോലെ തന്നെ സേവനങ്ങൾക്ക് പണം ഇൗടാക്കിത്തുടങ്ങും.