02.30PM 02/05/2017
കേന്ദ്ര പ്രതിരോധമന്ത്രി അരുൺ ജെയ്റ്റ്ലി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് ജെയ്റ്റ്ലി അദ്ദേഹവുമായി ചർച്ച നടത്തിയത്. കാഷ്മീരിലെ സംഘർഷാവസ്ഥ സംബന്ധിച്ച വിവരങ്ങൾ ജെയ്റ്റ്ലി പ്രധാനമന്ത്രിയെ ധരിപ്പിച്ചെന്നാണ് വിവരം.
ജമ്മുകാഷ്മീരിലെ നിയന്ത്രണ രേഖയിൽ വെടിവയ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികരുടെ മൃതദേഹം പാക് സൈനികർ വികൃതമാക്കിയതിനു പിന്നാലെയാണ് പ്രതിരോധമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്. പാക് നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.
തിങ്കളാഴ്ച രാവിലെ അതിർത്തിയിൽ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി സെക്ടറിൽ പാക് റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങളാണ് അംഗഛേദം വരുത്തി വികൃതമാക്കിയത്. പതിവ് പട്രോളിംഗ് നടത്തുകയായിരുന്ന സൈനികരായിരുന്നു കൊല്ലപ്പെട്ടത്. നേരത്തെ, നടപടിയെ ജെയ്റ്റ്ലി രൂക്ഷമായി വിമർശിച്ചിരുന്നു. പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്നുണ്ടായത് ക്രൂരവും മനുഷ്യത്വരഹിതവുമായ നടപടിയാണെന്നും സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
രാജ്യത്തിന് സൈന്യത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും അവര്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും ജെയ്റ്റ്ലി ട്വിറ്ററിൽ കുറിക്കുകയും ചെയ്തിരുന്നു.