അലെപ്പോയില്‍ വ്യോമാക്രണത്തില്‍ 5 പേര്‍ മരിച്ചു

11:55 am 16/11/2016
download (6)
ഡമാസ്ക്കസ്: അലെപ്പോയില്‍ വ്യോമാക്രണത്തില്‍ 5 പേര്‍ മരിച്ചു. സിറിയന്‍ സൈന്യവും റഷ്യയും വീണ്ടും വ്യോമാക്രണം തുടങ്ങി എന്നാണ് റിപ്പോര്‍ട്ട്. ആരോപണം റഷ്യ നിഷേധിച്ചു.
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയില്‍ വിമതരുടെ ശക്തികേന്ദ്രമായ അലെപ്പോയില്‍ കഴിഞ്ഞ മൂന്നാഴ്ചയോളമായി പ്രസിഡ‍ന്‍റ് ബാഷര്‍ അല്‍ അസദ് സൈന്യവും റഷ്യയും വ്യോമാക്രമണം നിര്‍ത്തി വച്ചിരുന്നു.
പ്രദേശത്തെ ജനങ്ങളോടും സര്‍ക്കാരിനെതിരെ പോരാടുന്ന വിമതരോടും സ്ഥലം വിട്ടു പോകാന്‍ സൈന്യം അന്ത്യ ശാസനം നല്‍കുകയും ചെയ്തു.
മൂന്നാഴ്ചയോളമായി റഷ്യ നിര്‍ത്തിവച്ചിരുന്ന വ്യോമാക്രമണം വീണ്ടും തുടങ്ങിയതായി മനുഷ്യാവകാശ പ്രവ‍ര്‍ത്തകര്‍ അറിയിച്ചു. അലെപ്പോയുടെ കിഴക്കന്‍ ജില്ലകളായ ഹെയ്ദരിയ, മസാകിന്‍ ഹനാനോ,സാഖൗര്‍, ഷെയ്ഖ് ഫാരിസ്, ബാബ് അല്‍ നെയ്റാബ്, ഖാദി അസ്കര്‍, ഖട്ടേര്‍ജി എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.
ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടെന്നാണ് സൂചന. എന്നാല്‍ വ്യോമാക്രണം പുനരാരംഭിച്ചെന്ന വാര്‍ത്ത നിഷേധിച്ച റഷ്യ ഭീകരവാദികള്‍ക്കെതിരെ പോരാട്ടം തുടരുകയാണെന്ന് അറിയിച്ചു. ഐഎസ് ഭീകരവാദികള്‍ക്കെതിരെ മേജര്‍ ഓപ്പറേഷന്‍ തുടങ്ങിയെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുചിന് റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗു റിപ്പോര്‍ട്ട് നല്‍കി.
എന്നാല്‍ റിപ്പോര്‍ട്ടില്‍ അലെപ്പോയെക്കുറിച്ച്‌ പ്രത്യേക പരാമര്‍ശമുണ്ടായില്ലെന്നും സൂചനയുണ്ട്. ഇതുവരെയുണ്ടായ വ്യോമാക്രണത്തിനിടെ സിറിയയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ മാത്രം 700ലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.