ബംഗളുരു: അടുത്ത മൂന്നു വർഷത്തിനുള്ളിൽ ആറു ലക്ഷം ഐടി ജീവനക്കാർക്കു തൊഴിൽ നഷ്ടപ്പെടുമെന്നു റിപ്പോർട്ട്. എക്സിക്യുട്ടിവ് സെർച്ച് ഫേമായ ഹെഡ് ഹണ്ടേഴ്സ് ഞായറാഴ്ച പുറത്തുവിട്ട പഠന റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ചു പരാമർശമുള്ളത്. പുതിയ സാങ്കേതിക വിദ്യാർഥികൾ ആർജിക്കുന്നതിന്റെ ഫലമായി വർഷം തോറും 1.75 ലക്ഷം മുതൽ രണ്ടു ലക്ഷം വരെ ആളുകൾക്കു ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
3-4 വർഷത്തിനുള്ളിൽ ഐടി സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കപ്പെടും. സാങ്കേതിക വിദ്യകളിൽ വൻ മാറ്റങ്ങളുണ്ടാകും. 39 ലക്ഷം പേരാണ് നിലവിൽ ഇന്ത്യയിലെ ഐടി മേഖലയിൽ ജോലി ചെയ്യുന്നത്. ഇവരെ പുതിയ സാങ്കേതിക വിദ്യകൾ പരിശീലിപ്പിക്കേണ്ടതായിവരും. പുതിയ ആളുകളുടെ വരവോടു കൂടി ഇവരിൽ ഭൂരിപക്ഷത്തിനും ജോലി നഷ്ടമാകാൻ സാധ്യതയുണ്ടെന്നും ഹെഡ് ഹണ്ടേഴ്സ് എംഡി കെ.ലക്ഷ്മികാന്ത് പറഞ്ഞു.
മുംബൈ, ബംഗളുരു തുടങ്ങിയ വൻ ഐടി ഹബ്ബുകളിൽ ജീവനക്കാർക്കു ജോലി നഷ്ടമാകില്ലെന്നും കോയന്പത്തൂർ പോലുള്ള വിദൂര നഗരങ്ങളിൽ ജോലി നഷ്ടമുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.