07:26 am 13/6/2017
ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുന്പോഴും പാക്കിസ്ഥാൻ തടവുകാരെ വിട്ടയയ്ക്കാൻ തയാറായി ഇന്ത്യ. ഇന്ത്യൻ ജയിലുകളിൽ കഴിയുന്ന 11 പാക് തടവുകാരെയാണ് തിങ്കളാഴ്ച അട്ടാരി-വാഗാ അതിർത്തിയിലൂടെ വിട്ടയച്ചത്. ഇന്ത്യ വിട്ടയച്ച തടവുകാർ വാഗാ അതിർത്തി കടന്നു പാകിസ്ഥാനിലെത്തി.
മാർച്ച് ഒന്നിന് ഇന്ത്യ 39 പാക് തടവുകാരെ വിട്ടയച്ചിരുന്നു. പാക് ജയിലുകളിൽ കഴിഞ്ഞിരുന്ന 218 ഇന്ത്യൻ തടവുകാരെ വിട്ടയച്ചതിനു പകരമായാണ് പാക് തടവുകാരെ വിട്ടയച്ചത്. പാക് സർക്കാരിന്റെ കണക്കുപ്രകാരം 132 ഇന്ത്യക്കാർ പാക്കിസ്ഥാനിലെ ജയിലുകളിൽ കഴിയുന്നുണ്ട്. ഇതിൽ 57 പേർ ശിക്ഷാ കാലാവധി പൂർത്തിയാക്കിയവരാണ്. ഇവരുടെ പൗരത്വം ഇന്ത്യ തെളിയിച്ചാൽ വിട്ടയക്കാമെന്നാണു പാക് നിലപാട്.
ഇന്ത്യൻ പൗരനായ കുൽഭൂഷണ് ജാദവിനെ ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ചതുമായി ബന്ധപ്പെട്ട തർക്കം യുഎൻ കോടതിയിൽ എത്തിനിൽക്കെയാണ് പാക് തടവുകാരെ മോചിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനമെന്നത് ശ്രദ്ധേയമാണ്. മനുഷ്യത്വപരമായ നീക്കമെന്നാണ് നടപടിയെ ഇന്ത്യ വിശദീകരിക്കുന്നത്.