07:33. Am 12/6/2017
ന്യൂഡല്‍ഹി: അറ്റോർണി ജനറലായി തുടരാന്‍ താത്പര്യമില്ലെന്ന് മുകുൾ റോത്തഗി. സ്വകാര്യ പ്രാക്ടീസിലേക്ക് മടങ്ങുകയാണെന്നും തന്റെ കാലാവധി ദീർഘിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്രസർക്കാരിന് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2014 ജൂണിലാണ് മൂന്നു വർഷത്തെ കാലവധിയിൽ റോത്തഗിയെ അറ്റോർണി ജനറലായി നിയമിച്ചത്. ജൂൺ മൂന്നിന് അറ്റോർണി ജനറല്‍ ഉള്‍പ്പെടെയുള്ളവരുടെ കാലാവധി നീട്ടാന്‍ കേന്ദ്രകാബിനറ്റ് തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തനിക്ക് കാലാവധി നീട്ടിത്തരേണ്ടെന്ന് കാട്ടി റോത്തഗി സര്‍ക്കാരിന് കത്തെഴുതിയത്.
വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് അഞ്ചുവര്‍ഷം നിയമ ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോള്‍ മോദി സര്‍ക്കാരിന്റെ കീഴില്‍ മൂന്നു വര്‍ഷം തികച്ചു. ഇനി സ്വകാര്യ പ്രാക്ടീസിലേക്ക് മടങ്ങണം. സര്‍ക്കാരുമായി നല്ല ബന്ധമാണുള്ളത്. അതുകൊണ്ടു തന്നെയാണ് കാലാവധി നീട്ടേണ്ടതില്ല എന്ന ആവശ്യം അറിയിച്ചതെന്നും അദ്ദേഹം മധ്യമങ്ങളോട് പറഞ്ഞു.