ലഖ്നൊ: ഉത്തർപ്രദേശിൽ പുതിയ അറവ് ശാലകൾക്ക് ലൈസൻസ് അനുവദിക്കണമെന്ന് യോഗി ആദിത്യ നാഥ് സർക്കാരിനോട് അലഹബാദ് ഹൈകോടതി. പഴയ അറവ് ശാലകൾക്ക് ലൈസൻസ് പുതുക്കി നൽകണം. ജനങ്ങള്‍ക്ക് മാംസാഹാരം നിഷേധിക്കരുതെന്നും അറവുശാലകളുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിെൻറ ബാധ്യതയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ എ.പി ഷാഹി, സഞ്ജയ് ഹര്‍കൗലി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഉത്തര്‍പ്രദേശിലെ ബി.ജെ.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി അറവുശാലകളും മാംസ വിൽപന കേന്ദ്രങ്ങളും അടച്ചുപൂട്ടിയിരുന്നു.
എന്നാൽ അനധികൃത അറവ് ശാലകൾ മാത്രമാണ് പൂട്ടിയതെന്നാണ് സർക്കാർ വാദം. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി.ജെ.പി ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യങ്ങളില്‍ ഒന്ന് അറവ് ശാലകൾക്ക് നിരോധനമേർപ്പെടുത്തുമെന്നതായിരുന്നു.