ഉല്ലാസയാത്രക്കിടെ രണ്ടു ഇന്ത്യന്‍ യുവാക്കള്‍ മുങ്ങി മരിച്ചു

11:33am 23/6/2016

പി.പി.ചെറിയാന്‍
unnamed (2)
അരിസോണ: ജൂണ്‍ 19 ഞായറാഴ്ച ഉണ്ടായ രണ്ടു വ്യത്യസ്ഥ സംഭവങ്ങളില്‍ പി.നരേഷ്(24), നംബൂരി സിദ്ധാര്‍ത്ഥ(25) എന്നീ രണ്ടു ഇന്ത്യന്‍ യുവാക്കള്‍ മുങ്ങിമരിച്ചു.
അരിസോണയില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ് ജീവനക്കാരനായ സിദ്ധാര്‍ത്ഥ കൂട്ടുക്കാരുമൊത്ത് വെള്ളച്ചാട്ടത്തിന് സമീപം പിക്‌നിക്ക് നടത്തിക്കൊണ്ടിരിക്കെ അബന്ധത്തില്‍ കാല്‍വഴുതി താഴേക്ക് പതിക്കുകയായിരുന്നു. രക്ഷാ പ്രവര്‍ത്തകര്‍ ഓടിയെത്തി സിദ്ധാര്‍ത്ഥയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

സിദ്ധാര്‍ത്ഥ അഞ്ചുവര്‍ഷം മുമ്പാണ് യൂണിവേഴ്‌സിറ്റി അരിസോണയില്‍ പഠനത്തിനായി ഇന്ത്യയില്‍ നിന്നും എത്തിചേര്‍ന്നത്. പഠനം പൂര്‍ത്തിയാക്കി റ്റാറ്റ കമ്പനിയില്‍ ജോലി ചെയ്തു വന്നിരുന്ന സിദ്ധാര്‍ത്ഥ അടുത്തമാസം നാട്ടിലേക്ക് തിരിച്ചുപോകാനിരിക്കുകയായിരുന്നു.

കാലിഫോര്‍ണിയായിലെ ലിവര്‍മോര്‍ റിവര്‍പാര്‍ക്കിലാണ് പി.നരേഷ് മുങ്ങിമരിച്ചത്.
ബോട്ടില്‍ നദിയില്‍ ഉല്ലാസയാത്ര നടത്തുന്നതിനിടെ വെള്ളത്തിലേക്ക് വഴുതിവീഴുകയായിരുന്ന നരേഷ് വ്യാപകമായ തിരച്ചിലിന് ശേഷമാണ് നരേഷിന്റെ മൃതശരീരം ലോക്കല്‍ പോലീസ് കണ്ടെടുത്തത്.

ആന്ധ്രാപ്രദേശ് കൃഷ്ണജില്ലയില്‍ നിന്നുള്ള വളരെ പാവപ്പെട്ട കുടുംബത്തിലെ അംഗമായ നരേഷ് കാലിഫോര്‍ണിയായില്‍ രണ്ടാംവര്‍ഷ എം.എസ്സ്. വിദ്യാര്‍ത്ഥിയായിരുന്നു. പഠനത്തിനോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തു ലഭിക്കുന്ന തുക പഠനത്തിനും, കുടുംബാവശ്യത്തിനും നരേഷ് ഉപയോഗിച്ചിരുന്നു.
ഇരുവരുടേയും മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ഇന്ത്യഗവണ്‍മെന്റ് യു.എസ്.എംബസ്സിയുമായി ബന്ധപ്പെട്ട് സ്വീകരിച്ചുവരുന്നു