11:35am 3/8/2016
കായംകുളം : കറ്റാനം പോപ്പ് പയസ് തക ഹയര്‍ സെക്കന്ററി സ്കൂളില്‍ എംഎല്‍എ പ്രതിഭാഹരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ കേരള നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും സാഹിത്യത്തിലെ ബഹുമുഖ പ്രതിഭ കാരൂര്‍സോമന്റെ ഭാഷാ ഇന്‍സ്റ്റിട്യൂട്ട് പ്രസിദ്ധീകരിച്ച “ഫ്രാന്‍സ് ചരിത്ര ഗ്രന്ഥം കാല്പനികതയുടെ കവാടം’ പ്രമുഖ നാടകകൃത്ത് ഫ്രാന്‍സിസ് ടി മാവേലിക്കരയ്ക്കും മാതൃഭൂമി പ്രസിദ്ധീകരിച്ച “സ്പെയിന് യാത്രാവിവരണം കാളപ്പോരിന്റെ നാട്’ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. എം. ആര് തമ്പാനും, മീഡിയാ ഹൗസ് പ്രസിദ്ധീകരിച്ച “ട്രാവല്‍ ആന്റ് ഹോസ്പിറ്റാലിറ്റി’ ശ്രീമതി പ്രതിഭാഹരിയ്ക്കും നല്കി പ്രകാശനം ചെയ്തു.
വായനയെന്നും ഒരു അസാധാരണ അനുഭൂതിയാണ് നല്‍കുന്നതെന്നും നല്ല സാഹിത്യ സൃഷ്ടികള്‍ നമ്മെ ഒരു അത്ഭുതലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോകുമെന്നും, ദാര്‍ശനിക ബോധമുള്ള സാഹിത്യകാരന്മാര്, കവികള്‍ സാമൂഹ്യ ജീര്‍ണ്ണതകള്‍ക്കെതിരെ എന്നും കലഹിക്കുന്നവരും സാമൂഹ്യപരിവര്ത്തനത്തിനായി എഴുതുന്നവരുമാണ്. കാരൂര്‍ സോമന്റെ കൃതികള്‍ സര്ഗ്ഗാത്മകമായിത്തന്നെ വിശാലമായൊരു ലോകത്തേക്ക് നമ്മെ നയിക്കുന്നുണ്ട്. വികസിക രാജ്യങ്ങളെ കൂടുതലടുത്തറിയാന്‍ ഇതുപോലെയുള്ള ഗ്രന്ഥങ്ങള്‍ സഹായകമാണ്. അവരുടെ സേവനങ്ങളെ നമ്മള് ചുരുക്കി കളയരുത്. നമ്മുടെ എസ്.കെ. പൊറ്റക്കാടും ഇതുപോലെ അനുഭവങ്ങളിലൂടെ, ചരിത്രത്തിലൂടെ കടന്നുപോയ മഹദ്വ്യക്തിയായിരുന്നുവെന്ന് ശ്രീരാമകൃഷ്ണന് അഭിപ്രായപ്പെട്ടു.
വായന മനുഷ്യനെ ദൃഢവും വിശാലവുമായ ഒരു ലോകത്തേയ്ക്കാണ് നയിക്കുന്നതെന്നത്. അറിവ് മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്നു. അറിവ് ലഭിച്ചവര്‍ ഇരുട്ടില്‍ പോലും വെളിച്ചം കാണുന്നവരാണെന്നും സ്വദേശ-വിദേശ മലയാളി വായനക്കാര്‍ക്ക് കാരൂര്‍ ഒരിഭിമാനമാണെന്നും എം.എല്‍എ പ്രതിഭാഹരി, ഡോ. എം. ആര് തമ്പാന്, ഫ്രാന്‍സിസ് ടി. മാവേലിക്കരയും അഭിപ്രായപ്പെട്ടു. മറ്റുള്ള എഴുത്തുകാരെപ്പോലെ കാശ് മുടക്കി പുസ്തകമിറക്കി മന്ത്രിമാരെക്കൊണ്ട് പ്രകാശനം ചെയ്യിച്ച് മാധ്യമങ്ങളുടെ പ്രശംസ നേടുന്ന സാഹിത്യകാരനല്ല കാരൂര്‍ . മറിച്ച്, കേരളത്തിലെ പ്രമുഖ പ്രസാദകരാണ് അദ്ദേഹത്തിന്റേത് . നാല്പത്തിയഞ്ച് കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത് സാധാരണ എഴുത്തുകാര്‍ നമുക്ക് നല്‍കിയിട്ടുള്ളത് മുന്നില്‍ കാണുന്ന മനുഷ്യാനുഭവങ്ങളാണ്. എന്നാല്‍ കാരൂര്‍ ആകട്ടെ നാടകം, നോവല്‍, കഥ, കവിത, ലേഖനം, യാത്രാവിവരണം, ചരിത്രം, ജീവചരിത്രം, ബാലനോവല്‍, ഇംഗ്ലീഷ് നോവല്‍, ശാസ്ത്ര സാങ്കേതികം, കായികം, ടൂറിസം മേഖലകളില്‍ സ്വദേശ വിദേശ ജീവിതങ്ങളെ സമഗ്രമായിട്ടാണ് മലയാളിക്ക് സമ്മാനിക്കുന്നത്. ഗള്‍ഫില്‍നിന്നുള്ള അദ്ദേഹത്തിന്റെ ആദ്യ സംഗീത നാടകം “കടലിനക്കരെ എംബസ്സിസ്കൂള്’ അതിന്റെ ഏക ഉദാഹരണമാണ്. ലോകത്തിന്റെ അറിവും സംസ്കാരവും പഴമയും പുതുമയും മലയാള ഭാഷയ്ക്ക് ഇതുപോലെ നല്കിയിട്ടുള്ളവര് ചുരുക്കമാണ്. മാതൃഭൂമിയിറക്കിയ സ്പെയിന് – യാത്രാവിവരണം, കാളപ്പോരിന്റെ നാട്, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഇറക്കിയ ഫ്രാന്‍സിന്റെ ചരിത്ര പഠന പുസ്തകമടക്കമുള്ള കാരൂരിന്റെ പുസ്തകങ്ങള്‍ മലയാള ഭാഷയുടെ രൂപത്തിലും ഭാവത്തിലും അത്യാധുനികതയുടെ ഭാവുകത്വമാണ് നല്‍കുന്നത്. അതിനാല്‍തന്നെ കാരൂര്‍ സോമന് മലയാള ഭാഷയുടെ സ്വകാര്യ സ്വത്താണെന്നും ചുനക്കര ജനാര്ദ്ദനന് നായര്‍ പറഞ്ഞു. പുസ്തകങ്ങള്‍ സ്കൂള്‍ അദ്ധ്യാപകന് വര്‍ഗ്ഗീസ് സദസ്സിന് പരിചയപ്പെടുത്തി. ജഗദീസ് കരിമുളയ്ക്കല്‍ കാരൂരിന്റെ കവിത ആലപിച്ചു. അഡ്വ. മുജീബ് റഹ്മാന്, ശ്രീമതി ഡെയ്സി എസ്, എം.പ്രസന്നന് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. “ഒരു കുട്ടി ഒരു പുസ്തകം’ എന്ന പദ്ധതിയുടെ ഭാഗമായി സ്കൂള്‍ ലൈബ്രറിയിലേക്ക് മലയാള ഭാഷയ്ക്ക് പുത്തനറിവുകള്‍ നല്കുന്ന കാരൂര്‍ സോമന്റെ പുതിയ പുസ്തകങ്ങള്‍ സംഭാവനയായി നല്കി. ഹെഡ്മാസ്റ്റര് രാജു പി വര്‍ഗ്ഗീസ് സ്വാഗതവും സിസ്റ്റര്‍ നിഷ്ഠ നന്ദിയും രേഖപ്പെടുത്തി.
സ്നേഹപൂര്‍വ്വം
രാജു പി. വര്‍ഗ്ഗീസ്