05:50 pm 31/5/2017
ന്യൂഡൽഹി: ഡൽഹി നിയമസഭയിൽ പുറത്താക്കപ്പെട്ട മുൻ മന്ത്രി കപിൽ മിശ്രയെ എ.എ.പി അംഗങ്ങൾ കയ്യേറ്റം ചെയ്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെയും പാർട്ടി അംഗങ്ങൾെക്കതിരെയും നിരന്തരം ആരോപണങ്ങൾ ഉന്നയിച്ച മിശ്രയെ നിയമസഭക്കുള്ളിൽ വെച്ച് എ.എ.പി എം.എൽ.എമാർ കൂട്ടം ചേർന്ന് മർദിക്കുകയായിരുന്നു.
ചരക്കുസേവന നികുതിയെപ്പറ്റി ചർച്ചചെയ്യാനായി ഒരു ദിവസത്തേക്കു പ്രത്യേകം വിളിച്ചുചേർത്ത സഭയിലാണു നാടകീയ രംഗങ്ങളുണ്ടായത്. കെജ്രിവാളിനെതിരെ കപിൽ മിശ്രയുടെ മുദ്രാവാക്യം വിളിയെത്തുടർന്നു സഭ ഏറെനേരം തടസ്സപ്പെട്ടു. ബഹളം തുടർന്ന മിശ്രയോടു സഭ വിട്ടുപോകാൻ സ്പീക്കർ രാം നിവാസ് ഗോയൽ ആവശ്യപ്പെട്ടു. എന്നാൽ സഭയിൽ നിന്ന് പുറത്തുപോകാൻ തയാറാകാതിരുന്ന മിശ്രയെ എ.എ.പി അംഗങ്ങൾ കൂട്ടമായെത്തി മർദിക്കുകയായിരുന്നു.
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് തന്നെ കയ്യേറ്റം ചെയ്യാൻ ആവ്ശ്യപ്പെട്ടത്. നിയമസഭയിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട തനിക്ക് അനുമതി നൽകിയില്ലെന്നും എ.എ.പിയിലെ ഗുണ്ടകളെക്കണ്ടു താൻ പേടിക്കില്ലെന്നും കപിൽ മിശ്ര മാധ്യമങ്ങളോടു പറഞ്ഞു. സഭയിൽ അക്രമം അരങ്ങേറുമ്പോൾ കെജ്രിവാൾ എല്ലാം കണ്ടു രസിക്കുകയായിരുന്നു. തന്നെ മർദിക്കുന്നത് തടയാൻ സിസോദിയയോ കെജ്രിവാളോ ശ്രമിച്ചില്ലെന്നും മിശ്ര പറഞ്ഞു.
മിശ്രയെ മർദിക്കുകയും ബലപ്രയോഗിച്ച് നിയമസഭയിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുകയും ചെയ്തു. എ.എ.പിക്കെതിരെ കപിൽ മിശ്ര ഉന്നയിച്ച ആരോപണങ്ങളെല്ലാം പാർട്ടി നിഷേധിച്ചിരുന്നു.