02:55 pm 17/12/2016
ചെന്നൈ: ശ്വാസകോശ, കരള്‍ അണുബാധയെ തുടര്‍ന്ന് ചികിത്സ തേടിയ തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം. കരുണാനിധിയെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചു. രാവിലെ ചെന്നൈ കാവേരി ആശുപത്രിയിലെത്തിയാണ് രാഹുൽ രോഗവിവരങ്ങൾ ആരാഞ്ഞത്.
കരുണാധിനി വളരെ വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരട്ടെ എന്ന് ആശംസിക്കുന്നതായി രാഹുൽ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. വൈകാതെ തന്നെ കരുണാനിധി വീട്ടിലേക്ക് മടങ്ങുമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആശംസാ സന്ദേശവും കൈമാറിയതായും രാഹുൽ അറിയിച്ചു.
അതേസമയം, കരുണാനിധിക്ക് കൃത്രിമ ശ്വസന സഹായി ഘടിപ്പിച്ചതായി ആല്‍വാര്‍പേട്ട് കാവേരി ആശുപത്രി ഡയറക്ടര്‍ ഡോ. എസ്. അരവിന്ദന്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. കഴുത്തില്‍ ദ്വാരമുണ്ടാക്കി ശ്വസന നാളിയിലേക്ക് ട്യൂബിട്ട് ശ്വസനപ്രക്രിയയെ സഹായിക്കുന്ന ട്രക്കിയോട്ടമി സംവിധാനമാണ് ഘടിപ്പിച്ചിരിക്കുന്നത്.
കഫക്കെട്ടും ശ്വാസതടസ്സവും അനുവഭപ്പെട്ട കരുണാനിധിയെ വ്യാഴാഴ്ചയാണ് ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദിനേന കഴിക്കുന്ന മരുന്നില്‍നിന്നുള്ള അലര്‍ജിയത്തെുടര്‍ന്ന് ഗോപാലപുരത്തെ വസതിയില്‍ വിശ്രമത്തിലായിരുന്ന കരുണാനിധി ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഈ മാസമാദ്യം ചികിത്സ തേടിയിരുന്നു.
അതേസമയം, കരുണാനിധിയുടെ ആരോഗ്യമില മോശമായതിനാൽ മുൻകൂട്ടി നിശ്ചയിച്ചിരുന്ന ഡി.എം.കെ ജനറൽ ബോഡി യോഗം ഡിസംബർ 20ലേക്ക് മാറ്റി.