കോഴിക്കോട് എയര്‍പോര്‍ട്ട് പ്രശ്‌നങ്ങള്‍: ചില ചിന്തകള്‍ (യു.എ. നസീര്‍)

11:31am 20/7/2016

Newsimg1_77099768

കോഴിക്കോട് എയര്‍ പോര്‍ട്ട് നമുക്ക് തിരിച്ചു വേണം എന്ന ശക്തമായ വികാരവുമായി രാജ്യ സ്‌നേഹികളായ വലിയ ഒരു വിഭാഗം ജനങ്ങള്‍ മുന്നോട്ട് വരുന്നത് അത്യന്തം ശുഭോദര്‍ക്കമാണ്. തുടക്കം മുതല്‍ തന്നെ GMi ( Greater Malabar Iniitative), MDF (Malabar Develpment Forum) തുടങ്ങിയ നിരവധി വാട്‌സ് അപ് കൂട്ടായ മകളും, ചേമ്പര്‍ ഓഫ് കൊമേഴ്‌സ്,നിരവധി പ്രവാസി സംഘടനകള്‍, മലബാറിന്റെ യഥാര്‍ത്ഥ പുരോഗതി ആഗ്രഹിക്കുന്ന മറ്റു നിരവധി ചെറുതും വലുതുമായ സംഘടനകള്‍, കേരളത്തിലെയും, വിദേശ രാഷ്ട്രങ്ങജിലെയും ഉന്നത വ്യക്തിത്വങ്ങള്‍ ഇപ്പോള്‍ ഇതൊരു ന്യായവും നീതിയുക്കവുമായ നീക്കമായി കാണുന്നു. കൂടാതെ മലബാര്‍ പ്രദേശത്തു നിന്നുള്ള ഒട്ടുമിക്ക എം.എല്‍.എ, എം.പി, മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍ തുടങ്ങിയവരും ഈ പ്രശ്‌നത്തില്‍ അഭിപ്രായ വ്യത്യാസമില്ല എന്നു മാത്രമല്ല ഒട്ടുമിക്ക സംരഭങ്ങളിലും അവരെല്ലാം സജീവമായി നമ്മുടെ കൂടെ കാണുന്നു. അവസാനമായി “കോഴിക്കോട് പ്രവാസി ഓണ്‍ ലൈന്‍ ക്യാമ്പയിന്‍ ” എന്ന പേരില്‍ യു.എ.ഇ യില്‍ നിന്നും ഒരു ഫേസ് ബുക്ക് പേജും പ്രവര്‍ത്തിക്കുന്നു.

ഇങ്ങിനെയൊക്കെയായിട്ടും കാര്യങ്ങള്‍ എവിടെയുമെത്തുന്നില്ല. കരിപ്പൂര്‍ ദിനേന ശുഷ്കിച്ചു വരുന്നു. സാങ്കേതിക ­ രാഷ്ടീയ കാരണങ്ങളിലേക്കോ കണക്കകള്‍ക്കോ സമയം കളയുന്നില്ല. 2015 ഏപ്രിലിന് ശേഷം “വൈഡ് ബോഡി’ വിമാനങ്ങള്‍ ഇവിടെ ഇറങ്ങുന്നില്ല. കോഴിക്കോട് നിന്നു മാത്രമല്ല കേരളത്തില്‍ മൊത്തം വിമാന ചാര്‍ജുകള്‍ കണ്ടമാനം കൂടി, പ്രവാസികള്‍ വലയുന്നു, കയറ്റുമതിയെ ബാധിച്ചു, ആയൂര്‍വേദം ഉള്‍പ്പെടെയുള്ള ടൂറിസം രംഗം പ്രതിസന്ധിയില്‍, മൊത്തത്തില്‍ ബിസിനസ്സ് ഉള്‍പ്പെടെ എല്ലാ രംഗത്തും മാന്യത. അങ്ങിനെ പ്രവാസികളെയോ അവരോട് ബന്ധപ്പെട്ട ലക്ഷക്കണക്കിന് പേര്‍ക്കോ മാത്രമല്ല നമ്മുടെ നാടിനെ മൊത്തം ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്‌നമായി ഈ വിഷയം മാറിക്കൊ ണ്ടിരിക്കുകയാണ്. മാത്രമല്ല, സാധാരണക്കാരനായ ഒരു ഗള്‍ഫ് പ്രവാസിയെ സംബന്ധിച്ചേടത്തോളം, രണ്ട് വര്‍ഷത്തിലൊരിക്കല്‍ വിരലിലെണ്ണാവുന്ന അവധിയില്‍ അമിത ചാര്‍ജ്ജും നല്‍കി കൊച്ചിയില്‍ നിന്നു ഒരു ദിവസം പാഴാക്കി ബസ്സിലൊ ട്രെയിനിലൊ വരുന്ന കാര്യം അത്യന്തം കഷ്ടമാണ്. നമ്മുടെ യാത്രക്കാരില്‍ 80 % ത്തിലധികം മലബാര്‍ മേഖലയില്‍ നിന്നാണ്. അവരില്‍ മഹാ ഭൂരിപക്ഷവും കഷ്ടപ്പെട്ടു കുറഞ്ഞ കൂലിക്ക് അന്യ നാട്ടില്‍ ജോലി ചെയ്യുന്നവരും.

അത് കൊണ്ട് ഈ അവസ്ഥക്ക് ഒരു മാറ്റം വന്നേ തീരൂ. പല വിധ താല്‍പര്യക്കാരുടെ ചൂഷണത്തിന് ഇനിയും നമ്മള്‍ കയ്യും കെട്ടി നിന്നു കൊടുക്കണമോ? ഇതു നമ്മുടെ കൊച്ചു കേരളത്തിന്റെ മൊത്തം ഒരു പ്രശ്‌നമായി മാറിയിരിക്കുന്നു.

ഈ അവസരത്തില്‍ ചെറിയ ഒരു പ്രതീക്ഷക്കു വക നല്‍കുന്ന ഏക കാര്യം ഈ വരുന്ന ജൂലൈ 20­ന്‍ മുഖ്യമന്ത്രി മന്‍ കയെടുത്ത് ബന്ധപ്പെട്ടവരുടെ ഒരു യോഗം തിരുവനന്തപുരത്ത് വിളിച്ചിരിക്കുന്നു. ഈ അവസരത്തില്‍ പ്രധാനമായും രണ്ട് കാര്യങ്ങളാണ് നമുക്ക് ചിന്തിക്കുവാനുള്ളത്.

ഒന്ന്: എത്രയും വേഗം 2015 മെയ് മാസത്തിനു മുമ്പുള്ള സ്ഥിതി വിശേഷം നില നിര്‍ത്തി വലിയ വിമാനങ്ങള്‍ക്കും കട്ടുതല്‍ എയര്‍ലൈന്‍ കമ്പനികള്‍ക്കും അവസരം നല്‍കുക.

രണ്ട്: സ്ഥലമെടുപ്പ് എത്രയും വേഗം പൂര്‍ത്തിയാക്കുക.

വൈഡ് ബോഡിക്ക് ഇറങ്ങാന്‍ അനുമതിക്ക് സാങ്കേതിക നിയമ പ്രശ്‌നങ്ങള്‍ പറഞ്ഞു അധികൃതര്‍ കടും പിടിത്തം ഒഴിവാക്കിയാല്‍ നന്ന്.

എന്നാല്‍ സ്ഥല മെടുപ്പിന് പല വിധ പ്രശ്‌നങ്ങള്‍ കാണുന്നു. ഒന്നാമത് 480 ഏക്കര്‍ സ്ഥലത്തിന് ഇന്നത്തെ നിലക്ക് ചുരുങ്ങിയത് സെന്റിന് 5 ലക്ഷം രൂപ കൂട്ടിയാല്‍ 2000 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തേണ്ടി വരും. അതിനേക്കാള്‍ വലിയ പ്രശ്‌നം കരിപ്പൂര്‍ നിവാസികളുടെ ന്യായമായ പ്രശ്‌നങ്ങളാണ്. ശരിയായ വിലയും ,മെച്ചമായ പുനരധിവാസ പദ്ധതിയുമില്ലാതെ വിമാ ന യാത്രക്കാരുടെ സൗകര്യം നോക്കി സ്വന്തം കിടപ്പാടം ഒഴിഞ്ഞു പെരുവഴിയില്‍ പോയി കിടക്കാന്‍ തയ്യാറല്ല എന്നാണവരുടെ ശക്തമായതും കൂട്ടായതുമായ തീരുമാനം.

മുന്‍ പറഞ്ഞ രണ്ട് പ്രശ്‌നങ്ങളും പരിഹരിക്കാതെ കരിപ്പൂരിന്റെ കാര്യത്തില്‍ ഒരു തീരുമാനം എന്ന സ്വപ്നം അസന്നിഗ്ദമായി നീണ്ടു പോയാല്‍ നാം ഏവരും അതിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

ശരിയായ പ്ലാനിങ്ങോ ദീര്‍ഘവീക്ഷണമില്ലായമയോ ആണ് നമ്മുടെ മുഖ്യ പ്രശ്‌നം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വാഹനങ്ങളെ കൊണ്ട് നിന്നു തിരിയാന്‍ ഇടമില്ലാഞ്ഞിട്ടും കഴിഞ്ഞ 20 വര്‍ഷമായി എകസ് പ്രസ്സ് ഹൈവേ വേണമോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ നമുക്കിതേ വരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ ദിനേന എത്രയോ സമയവും ഊര്‍ജ്ജവും ജീവനും നാം ഇന്നും നടുറോഡില്‍ കളഞ്ഞു കൊണ്ടിരിക്കുന്നു:

കരിപ്പൂരിലെ ജനങ്ങളെ ബലമായി കുടിയൊഴിപ്പിച്ചു അവരുടെ നെഞ്ഞത്തു കൂടെ റണ്‍വെ പണിയണമെന്ന് നമ്മള്‍ ആരും ആഗ്രഹിക്കുന്നില്ല.30 വര്‍ഷം മുന്‍പേ ആവശ്യമായ സ്ഥലം ഏറ്റെടുത്താല്‍ മതിയായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല. തന്നെയുമല്ല, സ്ഥലമേറ്റെടുപ്പും, പുതിയ റണ്‍വേയും കൂടി ചിലവും സമയവും നോക്കിയാല്‍ പുതിയ ഒരു എയര്‍പോര്‍ട്ട് നിര്‍മ്മിക്കുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം. മാത്രമല്ല കരിപ്പൂരില്‍ സ്ഥ ലമേറ്റെടുത്ത് പുതിയ റണ്‍ വേ പരിതസ്ഥിതിയെ മറന്നു കൊണ്ടു് നിര്‍മ്മിച്ചാല്‍ തന്നെ അഞ്ചു വര്‍ഷങ്ങള്‍ക്കകം വീണ്ടും പ്രശ്‌നങ്ങള്‍ വരും. തന്നെയുമല്ല, പ്രവാസികള്‍ക്ക് ആര്‍ക്കും തന്നെ കരിപ്പൂരില്‍ തന്നെ വിമാനം ഇറങ്ങണമെന്ന വാശിയൊന്നുമില്ല.പക്ഷെ ഇനിയും നീണ്ടു നീണ്ടു പോകുന്ന വാഗ്ദാനങ്ങിലൊ പ്രശ്‌നങ്ങളിലൊ മുഴുകി അനന്തമായി കാത്തിരിക്കാന്‍ തയ്യാറില്ല. ഇന്നലെയും കരിപ്പൂരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കുന്നു.

അതു കൊണ്ട് സര്‍ക്കാര്‍ തലത്തിലായാലും, സ്വകാര്യ മേഖലയിലായാലും കോഴിക്കോടിന് വേണ്ടി സൗകര്യപ്രദമായ ഒരു എയര്‍ പോര്‍ട്ടിന് സ്ഥലം കണ്ടെത്തുന്നതാണ് അറ്റമില്ലാത്ത ചര്‍ച്ചകളെക്കാളും, അനാവശ്യ സമരങ്ങളെക്കാളും, നീണ്ട കാത്തിരിപ്പിനേ ക്കാളും നല്ല ഒരു പ്രതിവിധി.ബന്ധപ്പെട്ടവര്‍ ഈ വഴിക്കും ചിന്തിക്കുന്നത് നന്നായിരിക്കും.

വിധേയന്‍
യു.എ.നസീര്‍, ന്യൂയോര്‍ക്ക്.
കണ്‍വീനര്‍, കലിക്കറ്റ് എയര്‍പോര്‍ട്ട് ആക്ഷന്‍ കമ്മിറ്റി, നോര്‍ത്ത് അമേരി­ക്ക.