മിഷിഗണില്‍ ട്രംപിന് ചരിത്ര വിജയം ; ഇലക്ട്രറല്‍ വോട്ട് 306 ആയി വര്‍ദ്ധിച്ചു

09:11 pm 29/11/2016

– പി.പി. ചെറിയാന്‍
Newsimg1_1485610
മിഷിഗണ്‍ :നവംബര്‍ 8ന് നടന്ന അമേരിക്കന്‍ പ്രസിഡന്റ് തിര!ഞ്ഞെടുപ്പില്‍ ഫലം പ്രഖ്യാപിക്കാതിരുന്ന മിഷിഗണ്‍ സംസ്ഥാനത്തെ ഫലം നവംബര്‍ 28ന് ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിന് ചരിത്ര വിജയം. 1988 ശേഷം ആദ്യമായാണ് ട്രംപിലൂടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി മിഷിഗണ്‍ സംസ്ഥാനം ഡമോക്രാറ്റിക്കില്‍ നിന്നും പിടിച്ചെടുക്കുന്നത്.

ഇന്നത്തെ വിജയത്തോടെ ട്രംപിന് 16 ഇലക്ട്രറല്‍ വോട്ടുകള്‍ ലഭിച്ചു. സംസ്ഥാനത്തു പോള്‍ ചെയ്ത 4.8 മില്യണ്‍ വോട്ടുകളില്‍ 10,704 വോട്ടുകളുടെ ഭൂരിപക്ഷമാണ് ട്രംപിന് ലഭിച്ചത്. ആകെയുളള 538 ഇലക്ട്രറല്‍ വോട്ടുകളില്‍ 306 എണ്ണം ട്രംപും 232 എണ്ണം ഹിലറിയും നേടി. ജയിക്കുന്നതിന് 270 വോട്ടുകളുടെ ഭൂരിപക്ഷം ആവശ്യമാണ്.

മിഷിഗണിലെ വോട്ടുകള്‍ വീണ്ടും എണ്ണണമെന്നാവശ്യപ്പെട്ട് ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജില്‍ സ്‌റ്റെയ്ന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ട്രംപ് വിജയിച്ച വിസ്‌കോണ്‍സിനിലും പെന്‍സില്‍വാനിയായിലും ഇതേ ആവശ്യം പരിഗണിച്ചുവരുന്നു.

ഏതെങ്കിലും ഒരു സംസ്ഥാനത്തു വീണ്ടും വോട്ടെണ്ണല്‍ ഹിലറിയ്ക്കനുകൂലമായാല്‍ പോലും ജയിക്കാനാവശ്യമായ ഇലക്ട്രറല്‍ വോട്ടുകള്‍ ലഭിക്കുന്നതിനുളള സാധ്യതകള്‍ ഇല്ല.