സിറിയയില്‍ നാലിടങ്ങളില്‍ ബോംബ് സ്‌ഫോടനം; 40 മരണം

11.41 AM 06-09-2016
Syria_Bombing_760x400
സിറിയയില്‍ നാലിടങ്ങളിലായുണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ 40 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കുര്‍ദ് സൈന്യത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് ചൈനയില്‍ നടക്കുന്ന ജി20 ഉച്ചകോടിയ്ക്കിടെ അമേരിക്കയും റഷ്യയും ചര്‍ച്ച ചെയ്തതിന് പിന്നാലെയാണ് രാജ്യത്തെ തന്ത്രപ്രധാന നഗരങ്ങളിലുള്‍പ്പടെ സ്‌ഫോടനം. നാലിടങ്ങളിലായി ആറ് സ്‌ഫോടനങ്ങളാണ് നടന്നത്. സ!ര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദമാസ്‌കസ്, ഹോംസ്, ടാര്‍ടൗസ് എന്നിവടയും കുര്‍ദ്ദിഷ് സേനയുടെ ശക്തികേന്ദ്രവുമായ ഹസാക്കയിലുമാണ് സ്‌ഫോടനം. തീരദേശ പ്രദേശമായ ടാര്‍ടൗസില്‍ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ 11 പേര്‍ മരിച്ചു.45 പേര്‍ക്ക് പരിക്കേറ്റു. കാര്‍ ബോംബ് സ്‌ഫോടനത്തിന് പിന്നാലെ ഒരു ചാവേറും പൊട്ടിത്തെറിക്കുകയായിരുന്നു.
ഹസാക്കിലുണ്ടായ ആക്രമണത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഹസാക്കിയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. കുര്‍ദ് സൈന്യത്തിനെ ലക്ഷ്യം വച്ചാണ് ആക്രമണമെന്നാണ് കരുതുന്നത്. നാല് ആക്രമണങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന് കാര്യത്തില്‍ ഇതു വരെയും വ്യക്തത വന്നിട്ടില്ല. ഐ.എസ് സ്വാധീനമുള്ള പ്രദേശങ്ങള്‍ വിമതരുടെ നിയന്ത്രണത്തിലായിരുന്നെന്ന് നാറ്റോ തുര്‍ക്കി സഖ്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിറിയയെ നടുക്കി സ്‌ഫോടനപരമ്പര നടന്നത്.