സ്വകാര്യ സ്കൂളുകളിലെ ഫീസ് വര്‍ധനക്ക് നിലവാരവും സേവനവും മാനദണ്ഡമാക്കുമെന്ന് മന്ത്രി

09:40 AM 15/09/2016

images (12)
ദോഹ: പ്രൈവറ്റ് സ്കൂളുകളിലെ ഫീസ് നിരക്ക് നിശ്ചയിക്കുന്നതിന് വിദ്യാഭ്യാസ നിലവാരവും സേവനവും മാനദണ്ഡമാക്കുമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ വാഹിദ് അല്‍ ഹമ്മാദി അറിയിച്ചു. പുതു അധ്യയന വര്‍ഷാംരംഭത്തിന്‍്റെ ഒരുക്കങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി.
അതിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കരെയാണ് മന്ത്രി ഫീസ് നിരക്കിന് പുതിയ മാനദണ്ഡമുണ്ടാകുമെന്ന സൂചന നല്‍കിയത്. സ്വകാര്യ സ്കൂളുകളില്‍ ഫീസ് വര്‍ധന ഉണ്ടായതായി മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. ഇത് സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് പരാതിയുള്ള കാര്യവും മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് മന്ത്രി ഫീസ് വര്‍ധനക്കായി സ്കൂളുകളുടെ അപേക്ഷകള്‍ മന്ത്രാലയത്തിലെ പ്രത്യേക സമിതി വിശകലനം ചെയ്ത് തീരുമാനം കൈക്കൊള്ളുമെന്ന് അറിയിച്ചു. സ്കൂളുകള്‍ പ്രവര്‍ത്തന ചെലവ് താങ്ങാന്‍ കഴിയാത്ത കാര്യം അറിയിച്ചിട്ടുണ്ട്.
ഫീസ് നിരക്ക് വര്‍ധനവ് വേണമെന്ന് അവര്‍ അപേക്ഷ നല്‍കുന്നതും അതിനാലാണ്. സാമ്പത്തികനഷ്ടം സഹിച്ച് പ്രവര്‍ത്തനം തുടരാന്‍ സ്കൂളുകളെ നിര്‍ബന്ധിക്കാന്‍ മന്ത്രാലയത്തിന് സാധിക്കില്ല.
അതിനാല്‍ സ്കൂളുകളിലെ വിദ്യാഭ്യാസ ഗുണമേന്മയുടെയും അക്കാദമിക് നിലവാരത്തിന്‍്റെയും മറ്റ് സേവനങ്ങളുടെയും അടിസ്ഥാനത്തില്‍ ഫീസ് നിരക്ക് വര്‍ധിപ്പിക്കുന്ന സംവിധാനം മന്ത്രാലയം അവതരിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. കെ ജി വിദ്യാഭ്യാസം നിര്‍ബന്ധമാക്കാനുള്ള പദ്ധതി മന്ത്രാലയത്തിനുണ്ടെന്ന് എജുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫൗസീസ് അല്‍ ഖാതിര്‍ പറഞ്ഞു. കുട്ടികള്‍ക്ക് കെ ജി വിദ്യാഭ്യാസം നല്‍കേണ്ടതിന്‍്റെ ആവശ്യകതയെ സംബന്ധിച്ച് രക്ഷിതാക്കളെ ആദ്യം ബോധവത്കരിക്കും.
അടിസ്ഥാന വിദ്യാഭ്യാസം നേരത്തെയാക്കുന്നതുമായി ബന്ധപ്പെട്ട് ഗ്രേഡ് ത്രീ കൊണ്ടുവരാന്‍ പദ്ധതിയുണ്ട്. പരീക്ഷഘട്ടമെന്ന നിലയില്‍ 11 ഇന്‍ഡിപെന്‍ഡന്‍്റ് സ്കൂളുകളില്‍ ഈ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.നാഷനല്‍ അക്കാദമിക് അക്രഡിറ്റഷേന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് 12 പ്രൈവറ്റ് സ്കൂളുകളുകളെ വൗച്ചര്‍ സംവിധാനത്തില്‍ നിന്ന് ഒഴിവാക്കിയതായി പ്രൈവറ്റ് സ്കൂള്‍സ് ഓഫീസ് ഡയറക്ടര്‍ ഹമദ് അല്‍ ഗാലി പറഞ്ഞു.
ഒരു വര്‍ഷം സമയം നല്‍കിയിട്ടും നാഷനല്‍ അക്രഡിറ്റഷേന്‍ നേടാന്‍ കഴിയാത്തതിനെ തുടര്‍ന്നാണിത്. നിലവില്‍ 75 സ്കൂളുകള്‍ വൗച്ചര്‍ സംവിധാനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദഹേം പറഞ്ഞു.