09:30 am 12/6/2017
ലണ്ടൻ: പാർലമെന്റ് തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് പ്രധാനമന്ത്രി തെരേസ മേ അഴിച്ചുപണിക്ക് ഒരുങ്ങുന്നത്. പുതിയ കാബിനറ്റ് രൂപീകരണവുമായി മേ മുന്നോട്ടു പോകുകയാണ്. ഫസ്റ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റായി ഡാമിയൻ ഗ്രീനിനെ നിയമിച്ച് കഴിഞ്ഞു. അദ്ദേഹം ഫലത്തിൽ ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരിക്കും.
പുതിയ ചീഫ് ഓഫ് സ്റ്റാഫായി മുൻ എംപി ഗാവിൻ ബാർവെല്ലിനെ നിയമിച്ചു. ലിയാം ഫോക്സ് സെക്രട്ടറി ഓഫ് ട്രേഡ് ആയി തുടരും. ഡേവിഡ് ഗൗക്കിന് ട്രഷറി ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറിയായ സ്ഥാനക്കയറ്റം നൽകി. ഡേവിഡ് ലിഡിംഗ്ടണെ ജസ്റ്റിസ് സെക്രട്ടറിയായും എലിസബേത്ത് ട്രസിനെ ചീഫ് സെക്രട്ടറി ഓഫ് ട്രഷറിയായും നിയമിച്ചു. മുതിർന്ന അഞ്ചു സീനിയർ മന്ത്രിമാർക്ക് മാറ്റമില്ലെന്ന് കഴിഞ്ഞദിവസം തന്നെ മേ വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പിൽ മേയുടെ കൺസർവേറ്റീവ് പാർട്ടിക്ക് 318 സീറ്റാണു കിട്ടിയത്. കഴിഞ്ഞതവണത്തേക്കാൾ 12 സീറ്റു കുറവ്. ഭൂരിപക്ഷത്തിന് 326സീറ്റു വേണം. പത്തു സീറ്റുള്ള നോർത്തേൺ അയർലൻഡിലെ ഡിയുപിയുമായി കൂട്ടുകക്ഷിഭരണത്തിനു ചർച്ച നടത്തുന്നുണ്ടങ്കിലും ഇതുവരെ ധാരണയുണ്ടാക്കിയിട്ടില്ല. ലേബർപാർട്ടി നില മെച്ചപ്പെടുത്തിയെങ്കിലും 262 സീറ്റേയുള്ളു.